Thursday, December 26, 2013

കാലിലാലോലം ചിലമ്പുമായ്


ചെറുതായില്ല ചെറുപ്പം
ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയില്‍ ദമയന്തിയും നളന്റെ ദൂതനായ ഹംസവും തമ്മിലുള്ള കൂടിക്കാഴ്ച വര്‍ണ്ണിക്കുന്ന ഭാഗമാണിത്.ഉണ്ണായി വാര്യരുടെ വര്‍ണ്ണനാ പാടവം വ്യക്തമാകുന്ന സന്ദര്‍ഭം കൂടിയാണിത്. നളനില്‍ അനുരക്തയായ ദമയന്തിയുടെ മാനസികാവസ്ഥ വ്യക്തമാക്കുന്നതിന് ഉതകുന്ന രീതിയിലാണ് കവി ഉദ്യാനവര്‍ണ്ണന നടത്തിയിരിക്കുന്നത്.പൊതുവേ ആഹ്ലാദകരമായ അനുഭവങ്ങളാണ് ഉദ്യാന സന്ദര്‍ശനം നമുക്കു നല്കുന്നത്.എന്നാല്‍ ഉദ്യാനത്തില്‍ പറന്നു നടക്കുന്ന വണ്ടുകളുടെ മൂളല്‍ ചെവിയില്‍ തീക്കനലു കോരിയിടുന്നതുപോലയും കുയിലുകളുടെ കൂകല്‍ ചെവി തുളയ്ക്കുന്ന ശൂലമായും പൂക്കളുടെ സുഗന്ധം നാസാ കുഹരമാകുന്ന സരസ്സിനെ ഇളക്കിമറിക്കുന്ന കാട്ടു പോത്തായും ആണ് ദമയന്തിക്ക് അനുഭവപ്പെടുന്നത്. പരസ്പരം ചേരാത്ത വസ്തുക്കളെ ചേര്‍ത്തു പറയുന്നതിലൂടെ ദമയന്തിയുടെ മാനസ്സികാവസ്ഥ വ്യക്തമാക്കാന്‍ കവിക്കു കഴിയുന്നു.
ഈ മാനസ്സികാവസ്ഥയിലും ദമയന്തിക്ക് ആനന്ദദായകമായ അനുഭൂതി പകരുന്നതാണ് ഹംസത്തിന്റെ വരവ്. സസന്ദേഹാലങ്കാര പ്രയോഗങ്ങളിലൂടെ ഹംസത്തിന്റെ പറന്നിറങ്ങലിന്റെ സൗന്ദര്യാനുഭൂതി അനുവാചകരിലേക്കു പകരാന്‍ കവിക്കു കഴിയുന്നു.വളരെ ദൂരെ നിന്നു വരുന്ന ഹംസത്തെ കാണുമ്പോള്‍ മിന്നല്‍ക്കൊടിയായി സന്ദേഹിക്കുന്നു.ആ പറന്നിറങ്ങലിന്റെ വേഗതയേയും ദൃശ്യത്തിന്റെ അകലത്തെയും സൂചിപ്പിക്കുന്നതിന് ഇതു സഹായിക്കുന്നു.പിന്നീട് വിധു മണ്ഡലമായി സന്ദേഹിക്കുന്നു..ഹംസത്തിന്റെ ആകാരഭംഗിയും തേജസ്സും വ്യക്തമാക്കുന്നതിനും അത് കുറച്ചുകൂടി അടുത്തെത്തി എന്നു കാണിക്കുന്നതിനും ഈ പ്രയോഗത്തിനു കഴിയുന്നു.അടുത്തെത്തുന്നതോടെ ആ തേജസ്സ് ഒരു അരയന്നമായി തെളിയുന്നു.കണ്ണിന് അമൃതധാരയായ ആ കാഴ്ച കണ്ട് ദമയന്തി വിസ്മയിക്കുന്നു. ഉണ്ണായിവാര്യരുടെ വര്‍ണ്ണനാപാടവം വ്യക്തമാക്കുന്നതാണ് ഈ സന്ദര്‍ഭം .


ഹംസം എന്ന ദൂതന്‍

ഉദ്യാനത്തിലെത്തിയ ഹംസം ആദ്യം ചെയ്തത് ദമയന്തിയെ തോഴിമാരില്‍നിന്ന് അകറ്റുകയാണ്.ഇനിയും ഒരടികൂടി വെച്ചാല്‍ ഹംസത്തെ പിടിക്കാം എന്ന ഒരു പ്രതീക്ഷ നല്കിക്കൊണ്ട് മെല്ലെ അടിവെച്ചടിവെച്ചു നടന്ന് ദമയന്തിയെ തോഴിമാരില്‍ നിന്നും അകറ്റി.അതിനുശേഷം ദമയന്തിയുടെ അതിമോഹത്തെ പരിഹസിക്കുന്നു.'യൗവനം വന്നുദിച്ചിട്ടും ചെറുതായില്ലചെറുപ്പം' എന്ന പ്രയോഗം കൗമാരചാപല്യങ്ങള്‍ വിട്ടുമാറാത്ത ദമയന്തിയുടെ സൗന്ദര്യസവിശേഷതയിലേക്കു വിരല്‍ ചൂണ്ടുന്നു. കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്ക് കടക്കുന്ന സമയത്തെ വിശേഷഭംഗി അവതരിപ്പിക്കുവാന്‍ ആ പ്രയോഗത്തിനു കഴിയുന്നു.പിന്നീട് ദമയന്തിയുടെ വിവേകശൂന്യമായ പ്രവൃത്തിയെ കുറിച്ചുള്ള മുന്നറിയിപ്പു നല്കുന്നു.ഗഗന ചാരിയായ തന്നെ പിടിയ്ക്കാന്‍ പുറപ്പെട്ടത് അവിവേകമാണെന്ന് ഹംസം ദമയന്തിയെ ഓര്‍മ്മിപ്പിക്കുന്നു. ആ അവിവേകം വരുത്തിവയ്ക്കാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുനല്കുകയും ചെയ്യുന്നു.ഇത്തരം പ്രവൃത്തികള്‍ കണ്ടാല്‍ അറിവുള്ളവര്‍ പരിഹസിക്കും ചിലര്‍ പഴിച്ചെന്നുവരാം ഒരുപക്ഷെ തെറ്റായ വഴിയിലേക്കു നയിച്ചു എന്നും വരാം.ഹംസം ദമയന്തിക്കു നല്കുന്ന ഈ ഉപദേശം നമുക്കും ബാധകമാണെന്ന കാര്യത്തില്‍ സംശയമില്ല.
പിന്നീട് ദമയന്തിയുടെ പ്രീതി സമ്പാദിക്കുന്നതിനായുള്ള ശ്രമങ്ങളാണ് ഹംസത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.ഏതൊരു യുവതിക്കും യൗവനാരംഭത്തില്‍ വിവാഹത്തെക്കുറിച്ച് സ്വപ്നങ്ങളുണ്ടാകുമല്ലോ.അതറിയാവുന്ന ഹംസം സകലഗുണ സമ്പന്നനായ ഒരു രാജാവിനെ ഭര്‍ത്താവായി ലഭിക്കട്ടെ എന്ന് ആശീര്‍വദിച്ചുകൊണ്ട് തന്നെപ്പറ്റി പറയാന്‍ തുടങ്ങുന്നു.നളനഗരത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം അവിടെയുള്ള സുന്ദരിമാരെ നടത്തം പഠിപ്പിക്കലാണ് തന്റെ ജോലിയെന്നും ഹംസം പറയുന്നു.അതിലൂടെ നളനെപ്പറ്റി ദമയന്തിയ്ക്കുള്ള മതിപ്പു വര്‍ദ്ധിപ്പിക്കുകയാണ് ഹംസത്തിന്റെ ഉദ്ദേശ്യം. ദമയന്തിയുടെ മനസ്സിലിരിപ്പു മനസ്സിലാക്കാന്‍ വേണ്ടി നടത്തിയ ബോധപൂര്‍വ്വമായ ശ്രമമാണിത്. തന്റെ ദൗത്യം ഭംഗിയായി നിര്‍വ്വഹിക്കുന്ന ഒരു ഉത്തമദൂതനെയാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.