Sunday, January 16, 2022

 

ജൂൺ 19. വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. വെങ്ങാനൂർ അഷ്ടപദിസ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ Dr.സതീദേവി വിദ്യാരംഗം ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വായനാദിനപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഓൺ ലൈനായി സംഘടിപ്പിച്ച പരിപാടികൾ വിദ്യാരംഗം വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഭൂരിപക്ഷം കുട്ടികളിലേക്കും എത്തിക്കാൻ കഴിഞ്ഞു.മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് എസ് രമേശൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടായിരുന്നു പരിപാടികൾ ആരംഭിച്ചത്. കഥാകൃത്ത് രാജൻ കരുവാരകുണ്ട് തന്നെ സ്വാധീനിച്ച ഒരു പുസ്തകത്തെ കുട്ടികൾക്കു പരിചയപ്പെടുത്തി. കഥകളി സംഗീതജ്ഞനായ അത്തിപ്പറ്റ രവിമാഷ്(കുണ്ടൂർക്കുന്ന ഹൈസ്കൂൾ അദ്ധ്യാപകൻ) കവിത ആലപിച്ചു.പൂർവ്വ വിദ്യാർത്ഥിയും യുവകഥാകൃത്തുമായ വ്യാസൻ ആശംസകൾ അർപ്പിച്ചു.തുടർന്ന് കുട്ടികൾ വായനാനുഭവങ്ങൾ പങ്കുവെയ്ക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയുംചെയ്തു.

https://www.youtube.com/watch?v=EpYRFooTWmo

 

ജൂൺ 5.പരിസ്ഥിതി ദിനം.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി കവിതകളുടെ ആലാപനം, പോസ്റ്റർ രചന,പ്രസംഗം, പതിപ്പു നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ഓൺ ലൈനായി സംഘടിപ്പിച്ച പരിപാടിയിൽ വിജയകരമായിരുന്നു.

Sunday, July 7, 2019

പൊതുവിജ്ഞാനം

  1. ഇന്ത്യയിലെ ആദ്യത്ത വോട്ടർ?
           ഉ.ശ്യാം സരൺ നേഗി(ഹിമാചൽ പ്രദേശ്)
     2.ഒരു ലോക കപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന കളിക്കാരൻ?
      ഉ.രോഹിത് ശർമ്മ.(5സെഞ്ച്വറി)
       3.ജീവന്റെനിലനിൽപിന് പരിസ്ഥിതിയെയും പരിസരങ്ങളയും കുറിച്ചുള്ള ഹരിതജാഗ്രത                   അനിവാര്യമാണെെന്നു നമ്മെ  ഓർമ്മപ്പെടുത്തുന്ന ഒരു നോവലാണ് 'പുഴയുടെ വേരുകൾ'.ഇതെഴുതിയതാര്?
       ഉ. എൻ.ആർ.സുരേഷ് ബാബു
     4.  കേന്ദ്ര ധനകാര്യ മന്ത്രി?
           നിർമ്മല സീതാരാമൻ
    5.കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി?
             ഉ. രമേശ് പൊഖ്രിയാൽ.
    6.ഏതു ഫ്രഞ്ച് പദത്തിൽ നിന്നാണ് ബഡ്‍ജറ്റ് എന്ന ഇംഗ്ലീഷ് പദം ഉണ്ടായത് ?
   
     ഉ.ബൂഷെത് (bougette)
   7.    ബൂഷെത് (bougette) എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥം എന്ത്?
       ഉ.തുകൽസഞ്ചി
   8.  2018 ലെ വയലാർ അവാർഡ്  നേടിയ സാഹിത്യകാരൻ?
             ഉ.കെ.വി.മോഹൻകുമാർ.(ഉഷ്ണരാശി എന്ന കൃതിക്ക്)

   9.കുട്ടനാടിന്റെ  ഇതിഹാസകാരൻ എന്ന് വിശേഷണമുള്ള സാഹിത്യകാരൻ?
    ഉ.      തകഴി ശിവശങ്കരപ്പിള്ള
  10   എസ്.കെ പൊറ്റക്കാടിന്റെ ആദ്യ നോവൽ ഏത്?
       ഉ.നാടൻപ്രേമം
  11.2019 യോഗാ ദിവസത്തിന്റെ ആശയം (theme)എന്തായിരുന്നു?
     ഉ.Yoga for climate action
 12. ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ2 ൽ ഉപയോഗിക്കുന്ന റോവറിന്റെ പേരെന്ത്?
      ഉ.പ്രഗ്യാൻ
 13. എന്തിന്റെ അടിസ്ഥാനത്തിലാണ്  ജൂലൈ 11 ലോകജനസംഖ്യാ ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്?
      1987 ജൂലൈ 11ന് ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ  ഓർമ്മയ്ക്ക്
14. GPS  എന്നതിന്റെ പൂർണ്ണ രൂപം എന്ത്?
      Global Positioning System
 15.  ഐ.എസ് .അർ ഒ യുടെ ഇപ്പോഴത്തെ ചെയർമാൻ ആര്?
           ഉ.  ഡോ.കെ.ശിവൻ
16.  ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം ?  
      ഉ. ബെംഗളൂരു 
17.ചന്ദ്രയാൻ 2 ന്റെ പ്രോജക്റ്റ് ഡയറക്റ്ററന്മാരായ വനിതകൾ?
       ഉ.എം. വനിത,റിതു കരിധൽ
18 'എൻമകജെ' എന്ന നോവലിന്റെ  രചയിതാവ്?     
      ഉ.അംബികാസുതൻ മാങ്ങാട്  
19. 2019-ലെ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ പാ​ക്​ പോ​ർ​വി​മാ​ന​ങ്ങ​ളെ തു​ര​ത്തു​ന്ന നീ​ക്ക​ത്തി​നി​ട​യി​ൽ     പാ​ക്​ സൈ​ന്യ​ത്തി​​ന്റെ ക​സ്​​റ്റ​ഡി​യി​ലാ​യ ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാന്റർ?
   ഉ. അഭിനന്ദൻ വർദ്ധമാൻ
20.ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ഏത്?
    ഉ. പമ്പ

                                                          

                                                                               

Thursday, December 26, 2013

കാലിലാലോലം ചിലമ്പുമായ്


ചെറുതായില്ല ചെറുപ്പം
ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയില്‍ ദമയന്തിയും നളന്റെ ദൂതനായ ഹംസവും തമ്മിലുള്ള കൂടിക്കാഴ്ച വര്‍ണ്ണിക്കുന്ന ഭാഗമാണിത്.ഉണ്ണായി വാര്യരുടെ വര്‍ണ്ണനാ പാടവം വ്യക്തമാകുന്ന സന്ദര്‍ഭം കൂടിയാണിത്. നളനില്‍ അനുരക്തയായ ദമയന്തിയുടെ മാനസികാവസ്ഥ വ്യക്തമാക്കുന്നതിന് ഉതകുന്ന രീതിയിലാണ് കവി ഉദ്യാനവര്‍ണ്ണന നടത്തിയിരിക്കുന്നത്.പൊതുവേ ആഹ്ലാദകരമായ അനുഭവങ്ങളാണ് ഉദ്യാന സന്ദര്‍ശനം നമുക്കു നല്കുന്നത്.എന്നാല്‍ ഉദ്യാനത്തില്‍ പറന്നു നടക്കുന്ന വണ്ടുകളുടെ മൂളല്‍ ചെവിയില്‍ തീക്കനലു കോരിയിടുന്നതുപോലയും കുയിലുകളുടെ കൂകല്‍ ചെവി തുളയ്ക്കുന്ന ശൂലമായും പൂക്കളുടെ സുഗന്ധം നാസാ കുഹരമാകുന്ന സരസ്സിനെ ഇളക്കിമറിക്കുന്ന കാട്ടു പോത്തായും ആണ് ദമയന്തിക്ക് അനുഭവപ്പെടുന്നത്. പരസ്പരം ചേരാത്ത വസ്തുക്കളെ ചേര്‍ത്തു പറയുന്നതിലൂടെ ദമയന്തിയുടെ മാനസ്സികാവസ്ഥ വ്യക്തമാക്കാന്‍ കവിക്കു കഴിയുന്നു.
ഈ മാനസ്സികാവസ്ഥയിലും ദമയന്തിക്ക് ആനന്ദദായകമായ അനുഭൂതി പകരുന്നതാണ് ഹംസത്തിന്റെ വരവ്. സസന്ദേഹാലങ്കാര പ്രയോഗങ്ങളിലൂടെ ഹംസത്തിന്റെ പറന്നിറങ്ങലിന്റെ സൗന്ദര്യാനുഭൂതി അനുവാചകരിലേക്കു പകരാന്‍ കവിക്കു കഴിയുന്നു.വളരെ ദൂരെ നിന്നു വരുന്ന ഹംസത്തെ കാണുമ്പോള്‍ മിന്നല്‍ക്കൊടിയായി സന്ദേഹിക്കുന്നു.ആ പറന്നിറങ്ങലിന്റെ വേഗതയേയും ദൃശ്യത്തിന്റെ അകലത്തെയും സൂചിപ്പിക്കുന്നതിന് ഇതു സഹായിക്കുന്നു.പിന്നീട് വിധു മണ്ഡലമായി സന്ദേഹിക്കുന്നു..ഹംസത്തിന്റെ ആകാരഭംഗിയും തേജസ്സും വ്യക്തമാക്കുന്നതിനും അത് കുറച്ചുകൂടി അടുത്തെത്തി എന്നു കാണിക്കുന്നതിനും ഈ പ്രയോഗത്തിനു കഴിയുന്നു.അടുത്തെത്തുന്നതോടെ ആ തേജസ്സ് ഒരു അരയന്നമായി തെളിയുന്നു.കണ്ണിന് അമൃതധാരയായ ആ കാഴ്ച കണ്ട് ദമയന്തി വിസ്മയിക്കുന്നു. ഉണ്ണായിവാര്യരുടെ വര്‍ണ്ണനാപാടവം വ്യക്തമാക്കുന്നതാണ് ഈ സന്ദര്‍ഭം .


ഹംസം എന്ന ദൂതന്‍

ഉദ്യാനത്തിലെത്തിയ ഹംസം ആദ്യം ചെയ്തത് ദമയന്തിയെ തോഴിമാരില്‍നിന്ന് അകറ്റുകയാണ്.ഇനിയും ഒരടികൂടി വെച്ചാല്‍ ഹംസത്തെ പിടിക്കാം എന്ന ഒരു പ്രതീക്ഷ നല്കിക്കൊണ്ട് മെല്ലെ അടിവെച്ചടിവെച്ചു നടന്ന് ദമയന്തിയെ തോഴിമാരില്‍ നിന്നും അകറ്റി.അതിനുശേഷം ദമയന്തിയുടെ അതിമോഹത്തെ പരിഹസിക്കുന്നു.'യൗവനം വന്നുദിച്ചിട്ടും ചെറുതായില്ലചെറുപ്പം' എന്ന പ്രയോഗം കൗമാരചാപല്യങ്ങള്‍ വിട്ടുമാറാത്ത ദമയന്തിയുടെ സൗന്ദര്യസവിശേഷതയിലേക്കു വിരല്‍ ചൂണ്ടുന്നു. കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്ക് കടക്കുന്ന സമയത്തെ വിശേഷഭംഗി അവതരിപ്പിക്കുവാന്‍ ആ പ്രയോഗത്തിനു കഴിയുന്നു.പിന്നീട് ദമയന്തിയുടെ വിവേകശൂന്യമായ പ്രവൃത്തിയെ കുറിച്ചുള്ള മുന്നറിയിപ്പു നല്കുന്നു.ഗഗന ചാരിയായ തന്നെ പിടിയ്ക്കാന്‍ പുറപ്പെട്ടത് അവിവേകമാണെന്ന് ഹംസം ദമയന്തിയെ ഓര്‍മ്മിപ്പിക്കുന്നു. ആ അവിവേകം വരുത്തിവയ്ക്കാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുനല്കുകയും ചെയ്യുന്നു.ഇത്തരം പ്രവൃത്തികള്‍ കണ്ടാല്‍ അറിവുള്ളവര്‍ പരിഹസിക്കും ചിലര്‍ പഴിച്ചെന്നുവരാം ഒരുപക്ഷെ തെറ്റായ വഴിയിലേക്കു നയിച്ചു എന്നും വരാം.ഹംസം ദമയന്തിക്കു നല്കുന്ന ഈ ഉപദേശം നമുക്കും ബാധകമാണെന്ന കാര്യത്തില്‍ സംശയമില്ല.
പിന്നീട് ദമയന്തിയുടെ പ്രീതി സമ്പാദിക്കുന്നതിനായുള്ള ശ്രമങ്ങളാണ് ഹംസത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.ഏതൊരു യുവതിക്കും യൗവനാരംഭത്തില്‍ വിവാഹത്തെക്കുറിച്ച് സ്വപ്നങ്ങളുണ്ടാകുമല്ലോ.അതറിയാവുന്ന ഹംസം സകലഗുണ സമ്പന്നനായ ഒരു രാജാവിനെ ഭര്‍ത്താവായി ലഭിക്കട്ടെ എന്ന് ആശീര്‍വദിച്ചുകൊണ്ട് തന്നെപ്പറ്റി പറയാന്‍ തുടങ്ങുന്നു.നളനഗരത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം അവിടെയുള്ള സുന്ദരിമാരെ നടത്തം പഠിപ്പിക്കലാണ് തന്റെ ജോലിയെന്നും ഹംസം പറയുന്നു.അതിലൂടെ നളനെപ്പറ്റി ദമയന്തിയ്ക്കുള്ള മതിപ്പു വര്‍ദ്ധിപ്പിക്കുകയാണ് ഹംസത്തിന്റെ ഉദ്ദേശ്യം. ദമയന്തിയുടെ മനസ്സിലിരിപ്പു മനസ്സിലാക്കാന്‍ വേണ്ടി നടത്തിയ ബോധപൂര്‍വ്വമായ ശ്രമമാണിത്. തന്റെ ദൗത്യം ഭംഗിയായി നിര്‍വ്വഹിക്കുന്ന ഒരു ഉത്തമദൂതനെയാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.

Friday, August 19, 2011

ആരോ പിന്നിലുണ്ട്

മുണ്ടൂർ കൃഷ്ണൻ കുട്ടിയുടെ ആരോ പിന്നിലുണ്ട് എന്ന കഥാസമാഹാരത്തിൽ 22 കഥകളാണുള്ളത് . പേരു സൂചിപ്പിക്കുന്നതു പോലെ ഇന്നു സമൂഹത്തിൽ നടക്കുന്ന പല പ്രവൃത്തികളെയും പിന്നിൽ നിന്നു നോക്കുന്ന ആളാണ് കഥാകൃത്ത്.
ആഗോളവത്ക്കരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും ഒക്കെ പശ്ചാത്തലത്തിൽ വിലയിരുത്തപ്പെടേണ്ട ഒരു കഥയാണ് ധർമ്മം ശരണം ഗച്ഛാമ. ഒരു സുപ്രഭാതത്തിൽ അച്ചന്റെ ചാരുകസാലയിൽ അന്യനായ ഒരാൾ കിടക്കുന്നത് ആദ്യം കണ്ടത് മണിക്കുട്ടിയാണ്. കുളികഴിഞ്ഞു വന്ന ലതോപ്പോൾ പത്ര വയനയിൽ മുഴുകിയിരിക്കുന്ന അയാളോട് ആരാ മനസ്സിലായില്ലല്ലോ എന്നു ചോദിച്ചപ്പോൾ അയാൾ അനിഷ്ടം പ്രകടിപ്പിക്കുന്നു.വീട്ടുകാരനായ മാധവൻ പോലും അയാളുടെ ആജ്ഞാശക്ത്തിക്കു മുന്നിൽ നിശ്ശബ്ദനാകുന്നു. മാധവനും സരളക്കും ജോലിക്കുപോകേണ്ടതാണ്. പത്ര വായനയിൽ മുഴുകിയിരിക്കുന്ന അയാളോട് അയാൾ ആരാണെന്നും വരവിന്റെ ഉദ്ദേശ്യം എന്താണെന്നും ചോദിച്ചപ്പോൾ ഒരു ബന്ധുവാണെന്നു കൂട്ടിക്കൊളൂ എന്നയിരുന്നു അയാളുടെ ഗൌരവത്തിലുള്ള മറുപടി.മാധവന്റെ പതിവുകളൊക്കെ തെറ്റുന്നു.അയാൾ വായിച്ചു കഴിഞ്ഞേ മാധവനു പത്രംകിട്ടൂ.ക്രമേണ അയാൾ ആവീട്ടിൽ ആധിപത്യം സ്ഥാപിക്കുന്നു . ബന്ധുവിനേയും കൂട്ടി പോലീസിൽ പരാതിപ്പെടുന്നു.ജോലിക്കു പോയിരുന്ന മാധവനും സരളയും തിരിച്ചു വന്നപ്പോൾ പോലീസുകാർ വന്ന വിവരം അവരോടു പറയുന്നു.തന്റെ ഉറക്കം കളഞ്ഞതിനു ക്ഷമചോദിച്ചിട്ടാണ് അവർ പോയതെന്നു കേട്ടിരിക്കാനേ അവർക്കായൊള്ളൂ.“അങ്ങനെ ഒരാൾ ഉണ്ടെന്നേ മറക്കുക .കുറച്ചു കഴിയുമ്പോൾ ഇതുംഒരു ശീലമാകും .ജീവിതം തന്നെകുറെ ശീലങ്ങളല്ലേ?” എന്നായിരുന്നു ആഗതന്റെ സൽക്കാരം സ്വീകരിച്ച പൊതുകാര്യകർത്താക്കളുടെ അഭിപ്രായം.സഹികെട്ട ഒരു ദിവസം അവർ ആവീടുവിട്ട് വാടകവീട്ടിലേക്കു മാറാൻ തീരുമാനിക്കുന്നു.ഇതറിഞ്ഞ ആഗതൻ “വാടകവീട്ടിലേക്കും എനിക്കു വഴി അറിയാം “എന്നു ചിരിച്ചുകൊണ്ടു പറഞ്ഞപ്പോളാണ് ഈശ്വരന്മാരും ചിരിക്കുന്നവരാണെന്ന് അവർക്കു മനസ്സിലാകുന്നത്.

നിനക്ക് എന്താണ് സന്ദേഹം രാഘവപ്പാടിയും നമ്പൂതിരിയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.പെന്തൊക്കോസ്തുകാർ ദൈവത്തെ വാഴ്ത്തുമ്പോൾ ഇവർ വായുവിൽ നിന്നു ഭസ്മമെടുത്ത്ചുറ്റും വിതറി കാണികളെ അമ്പരപ്പിച്ചു നമ്പൂതിരിയെ ദൈവമായി കാണാൻ കാണികൾ തയ്യാറെടുക്കുമ്പൊൾ ദൈവമില്ല എന്നവർ പ്രഖ്യാപിക്കുന്നു. പലരേയും അവർ അവിശ്വാസികളാക്കുന്നു. എന്നാൽ ഒരു ദിവസം അവർക്കു തോന്നുന്നു.ഒരു മാറ്റമൊക്കെ വേണ്ടെ. അവർ വിശ്വാസികളാകുന്നു.
നമ്പൂതിരിശാന്തിക്കാരനാവുന്നു.”ഇതാ എന്നു പറയുമ്പോഴേക്കു തീരുന്നതാണ് ജീവിതംഈ ജീവിതം തിന്നു തിന്നു തീർക്കുകയല്ലെ വേണ്ടു.അതിനിടക്കു ദൈവമുണ്ടോ എന്നൊക്കെ അന്വേഷിച്ചു ഭ്രാന്തു പിടിക്കണോ.” എന്ന ഒരു ഭക്തന്റെ വാക്കുകൾ അദ്ദേഹത്തെ ചിന്തിപ്പിക്കുന്നു.അയാൾ ശാന്തി ഉപേക്ഷിച്ച് സമാധാനത്തോടെ പിന്നീടുള്ള കാലം കഴിച്ചുകൂട്ടുന്നിടത്ത് കഥഅവസാനിക്കുന്നു.അച്ഛന് ഒരു മകൻ എന്ന കഥയിൽ സ്വാതന്ത്ര്യസമരസേനാനി യായ അച്ഛൻ പി.എസ്.സി അഡ്വൈസ് മെമ്മോലഭിച്ച മകന് സർക്കാർ ഓഫീസുകളിലെ രീതികൾ പരിചയപ്പെടുന്നതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നു.ആദ്യദിവസംഅവൻപോകുന്നത് വില്ലേജോഫീസിലേക്കാണ്.ഇല്ലാത്ത വേലക്കാരിയുടെ പേര് ചേർത്ത റേഷൻ കാർഡുമായി അച്ഛന്റെ മുന്നിലെത്തിയ മകനോട് അച്ഛൻ ആ സത്യംപറയുന്നു.ജയിലിൽ കിടന്നിട്ടില്ലെങ്കിലും പെൻഷനപേക്ഷിക്കാൻ താൻ സർട്ടിഫിക്കറ്റ് സമ്പാദിച്ച കഥ.പിന്നീട് അവനെ എക്സൈസുകാരുടെഅടുത്തേക്ക് അയക്കുന്നു.അവരുടെ റെയ്ഡ് ഒരു നല്ല അനുഭവമായിരിന്നു. സംഘടനയിൽ ചേർക്കാൻ വന്നവരോടുള്ള അച്ഛന്റെ സമീപനം അവനു പുതിയ ഒരു അനുഭവമായിരുന്നു.ജോലിയിൽ പ്രവേശിക്കുമ്പോഴേക്ക് അവൻ നല്ല ഒരു സർക്കാരുദ്യോഗസ്ഥനു വേണ്ട എല്ലായോഗ്യതയും നേടിയിരുന്നു.
ലൊട്ടുലൊടുക്കു കച്ചവടം ചെയ്യുന്ന കമ്മ്യുണിസ്റ്റുകാരനായ ദാമോദരന്റെ സ്വപ്നങ്ങളാണ് ലൊട്ടുലൊടുക്കിൽ നിന്ന് എന്നകഥയിൽ.”ഒരു തൊഴിലാളി പെട്ടെന്നു പണക്കാരനായാൽ ഒന്നും നഷ്ടപ്പെടാനില്ല.മുതലാളി സൌകര്യങ്ങളിൽ നിന്നുകൊണ്ട് തൊഴിലാളി സൌകര്യങ്ങൾ അനുഭവിക്കുന്ന ആരും വലിയ ത്യാഗം സഹിക്കുന്നു”.എന്നാണ് ദാമോദരന്റെ അഭിപ്രായം.ദാമോദരൻ കോടീശ്വരനായപ്പോൾ ഒന്നേ മാറിയുള്ളൂ.ആ മാറ്റം പക്ഷേ ആരും അറിഞ്ഞില്ല എന്ന് കഥാകൃത്തു പറയുന്നു.അവൻ അയാളായതും അദ്ദേഹമായതും.പണമാണ് ഒരുവനെ മാന്യനാക്കുന്നത് എന്ന ഒരു സാമാന്യ തത്ത്വത്തിലേക്ക് കഥാകൃത്ത് എത്തിച്ചേരുന്നു .
കഥയ്ക്കുവേണ്ടി ഒരു ഫ്ലാറ്റ് എന്നകഥയിൽ തന്റെ ഫ്ലാറ്റിന്റെ അടുത്ത ഫ്ലാറ്റിൽ താമസമാക്കിയവരുടെ കഥയാണ് പറയുന്നത്. ആരൊടും ഒരു അടുപ്പവും കാണിക്കാതിരുന്ന അവർ ഊമകളല്ലെന്നു മനസ്സിലാക്കിയത് ചിലരാത്രികളിലെ അടക്കിപ്പിടിച്ച ചില അപസ്വരങ്ങളാണ്. മുൻപു ആ ഫ്ലാറ്റിൽ താമസിച്ചിരുന്നവർ എപ്പൊഴും ബഹളം വയ്ക്കുന്നവരായിരുന്നു.ഒരു ദിവസം അവർ ആത്മഹത്യ ചെയ്യുന്നു.നമുക്ക് കുട്ടികൾ ഇല്ലാതെ പോയല്ലൊ എന്ന് അവർ സങ്കടപ്പെടറുണ്ടായിരുന്നു.എന്നാൽ ഇവർക്കിടയിൽ കുട്ടിയായിരുന്നു പ്രശ്നം എന്ന് ചില സംഭാഷണങ്ങളിൽ നിന്ന് നമുക്കു മനസ്സിലാകുന്നു.ഒരു ദിവസം ചില വിലപേശലുകൾ കേട്ടാണു കഥകൃത്തും ഭാര്യയും ഉണരുന്നത്.പതിനായിരം രൂപക്ക് കച്ചവടം ഉറപ്പിച്ച് സാധനം കൊണ്ടു പോകുമ്പോൾ കഥാകൃത്ത് വരാന്തയിലെ ഇരുട്ടിലേക്ക് ഇറങ്ങി നിന്നു.സാധനം കണ്ടപ്പോൾ കഥാകൃത്ത് ഞെട്ടിപ്പോയി.ഭാര്യയോടു പോലും അതിനെപ്പറ്റി പറയാതെ ഇരുട്ടിൽ താനൊന്നും കണ്ടില്ല എന്നു പറയാനേ കഥകൃത്തിനാകുന്നുള്ളൂ.കഥകൃത്തിന്റെ ഞെട്ടൽ അനുവാചകരിലും ഞെട്ടൽ ഉളവാക്കുന്നു.

നോട്ടങ്ങൾ,വ്യാപാരത്തിരക്കിൽ എന്നീ കഥകൾ കുടുംബത്തിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളുടെ അവസ്ഥയാണ് പറയുന്നത്.വ്യാപരത്തിരക്കിൽ എന്ന കഥയിൽ അജ്ഞാതർ തട്ടിക്കൊണ്ടു പോയ കുട്ടിയുടെ ടെലഫോൺ സംഭാഷണം ശ്രദ്ധിച്ചാൽ ആ കുട്ടി വീട്ടിൽ അനുഭവിക്കുന്ന പിരിമുറുക്കം
വ്യക്തമാക്കുന്നു.“പപ്പാ എനിക്ക് ഇവരെ പേടിയില്ലാതായിരിക്കുന്നു.ചോദിച്ച്ചതൊക്കെ തരുന്നുണ്ട് പുസ്തകം തുറക്കുകയോ പഠിക്കുകയോ ഒന്നും വേണ്ട.അതുകൊണ്ട് പപ്പാ വേവലാതിപ്പെടുകയൊന്നും വേണ്ട.പിന്നെ ഇവിടെ പുസ്തകം തുറക്കുകയോ പഠിക്കുകയോ ഒന്നും വേണ്ട എന്ന് ഞാൻ പറഞ്ഞതായിമമ്മിയോട് പറയരുത്”. 30 ലക്ഷം കൊടുക്കാതെ തന്നെ മകനെ വിടുവിക്കാനുള്ള സാമർത്ഥ്യം സുഷമാവിത്തലിനുണ്ടായിരുന്നു.

നോട്ടങ്ങൾ എന്നകഥയിൽ മാനസിക വിഭ്രാന്തിയിലകപ്പെട്ട ഗോകുലിന്റെ കഥ പറയുന്നു ആരോതന്നെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതായി അവൻ ഭയപ്പെടുന്നു.അവന്റെ ഭയത്തെക്കുറിച്ച് വീട്ടുകാരോടു പറയാൻ അവൻ തയ്യാറാവുന്നില്ല.ഒരിക്കൽ ഗോകുൽ അമ്മയോട് “അതു കണ്ടില്ലേ അമ്മേ?നമ്മുടെ പടിപ്പുറത്ത് ഒരാൾ നിൽക്കുന്നതു കണ്ടില്ലേ?ആദ്യമായി എന്നെതുറിച്ചു നോക്കിനിന്നത് അയാളായിരുന്നു”
പക്ഷെ അമ്മ നോക്കിയിട്ട് ആരെയും കാണുന്നില്ല.താമസിയാതെ നകുലും കിരണും പോലെ ഗോകുലും അപ്രത്യക്ഷനാകുന്നു.
മറ്റൊരു ശ്രദ്ധേയമായ കഥയാ‍ണ് വെറ്റിലചവയ്ക്കുന്ന ദു:ഖം.ബന്ധങ്ങൾക്കു വില കല്പിക്കാത്ത
പുതുതലമുറയുടെ കഥയാണിത്. “അപ്പു അമ്മയുടെ നാഡിനോക്കി.ലക്ഷണംനോക്കി.തകരാറൊന്നുമില്ലെന്നറിഞ്ഞപ്പോൾ ഞാൻ വല്ലാതായി.എന്റെ എത്രയാത്രകളും ബാദ്ധ്യതകളും ഈ അമ്മമൂലം മുടങ്ങുന്നു.അമ്മക്ക് ഈ അവസ്ഥയിൽ സച്ചിദാനന്ദം കിടക്കുകയേ വേണ്ടൂ.ബാക്കിയുള്ളോരാണ് വട്ടപ്പെടുന്നത്.
ഒരാഴ്ചകഴിഞ്ഞപ്പോൾ അതേ അവസ്ഥയിൽ കിടന്നുകൊണ്ട് അമ്മ മരിച്ചു ‘ഹാവൂ‘ എന്നു ഞാൻ
പറഞ്ഞില്ല.എല്ലാരുടെ മുന്നിലുംഞാൻ ദു:ഖം നടിച്ചു നിന്നു. കുറച്ചുനേരം താടിക്കു കൈയ്യും കൊടുത്തു ഞാൻ ഇരുന്നു.രണ്ടം മുണ്ടുകൊണ്ട് കണ്ണു തുടച്ചു.” കഥാകൃത്തിവിടെമലയാളിയുടെആത്മാർത്ഥതയില്ലാത്ത പ്രകടപരതയെ പരിഹസിക്കുകയാണ് .

ഈ കഥാസമാഹാരത്തിലെ മിക്ക കഥകളിലും ഒരു അദൃശ്യസാന്നിദ്ധ്യമായി ആരോ ഒരാൾ പിന്നിൽ നിൽക്കുന്നു.ചില കഥകളിൽ സമൂഹത്തിലെ തിന്മകളോട് ഒറ്റക്കു പൊരുതാൻ ശക്തിയില്ലാത്തകഥാകൃത്ത് പിന്നിൽ നിന്ന് തന്റെ കഥപാത്രങ്ങൾക്ക് ശക്തിപകർന്ന് തിന്മകളോടു പൊരുതാൻ അവരെ സ്വതന്ത്രരാക്കുന്നു. ഈ കഥകളിൽ പിന്നിൽ നിൽക്കുന്നയാൾ കഥാകൃത്തിന്റെ
മനസ്സാക്ഷിതന്നെ.

പുസ്തകപരിചയം

ആടുജീവിതം
ഗൾഫ് സ്വപ്നം കാണുന്ന ഏതൊരു മലയാളിയും വായിച്ചിരിക്കേണ്ട ഒരു നോവലാണ് ‘ആടുജീവിതം‘.പ്രവാസിയായ ബെന്യാമിൻ ആണ് ഈ നോവലിന്റെ രചയിതാവ്.ഗ്രീൻ ബൂക്സ് ആണ് ഇതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.‘നജീബിനും ഹക്കീമിനും മരുഭൂമിയിൽ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കൾക്കും ‘ വേണ്ടി ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു.
നോവൽ ആരംഭിക്കുന്നത് പോലീസിന്റെ പിടിയിലകപ്പെടാൻ വേണ്ടി പല അടവുകളും പയറ്റി പരാജയപ്പെട്ട രണ്ടു ചെറുപ്പക്കാരുടെ കഥ പറഞ്ഞുകൊണ്ടാണ്.യാദൃച്ഛികമായി വല്ല അത്യാവശ്യത്തിനും പത്താക്കയില്ലാതെ(ഗൾഫ് നാടുകളിൽ വിദേശികൾ കൈയിൽ സൂക്ഷിക്കേണ്ട രേഖ)പുറത്തിറങ്ങേണ്ടി വരുന്ന പല നിർഭാഗ്യവാന്മാരും പോലീസിന്റെ പിടിയിൽ അകപ്പെടാറുണ്ട്. എന്നാൽ ഈ നിർഭാഗ്യവാന്മാർ പത്താക്കയില്ലാതെ പോലീസ്റ്റേഷന്റെ മുന്നിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും പല തവണ നടന്നിട്ടും ആരും അവരെ ശ്രദ്ധിക്കുന്നതേയില്ല.ഗത്യന്തരമില്ലാതെ അവർ നേരെ പോലീസ് സ്റ്റേഷനിലേക്കു കയറിച്ചെല്ലുന്നു.അങ്ങനെ അവർ ജയിലിലാവുന്നു.“ഒരാൾ സ്വയം ആഗ്രഹിച്ച് ജയിലിനുള്ളിൽ അകപ്പെടാൻ കാരണമാകുന്നുവെങ്കിൽ അയാൾ അതിനു മുൻപ് വേദനയുടെ എത്ര തീ തിന്നിട്ടുണ്ടാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാനാവുമോ ?“ എന്ന് നോവലിസ്റ്റ് വായനക്കാരോടു ചോദിക്കുന്നു.
ജയിലിൽ അകപ്പെട്ട രണ്ടു പേരിൽ ഒരാൾ പ്രധാന കഥാപാത്രമായ നജീബും മറ്റെയാൾ ഹമീദുമാണ്. 2,3,4 അദ്ധ്യായങ്ങളിൽ നജീബിന്റെയും ഹമീദിന്റെയും ജയിൽ ജീവിതത്തെക്കുറിച്ചാണ് പറയുന്നത്. ജയിൽ മുറിക്കുള്ളിലെ അസൌകര്യങ്ങൾ ഒന്നും നജീബിന് പ്രശ്നമായിരുന്നില്ല.അവന്റെ കഥകൾ കേട്ടറിഞ്ഞ് അവിടെ ഉണ്ടായിരുന്ന പലരും അവനെ കാണാൻ എത്തുന്നു.കുളിക്കാൻ സൌകര്യമില്ലാത്തതിനെക്കുറിച്ച് ഹമീദ് പരാതി പറയുമ്പോൾ നജീബ് വിരലിൽ കണക്കുകൂട്ടി.3 വർഷം 4 മാസം 9 ദിവസം.അതോർത്ത് അവൻ ചിരിക്കുമ്പോൾ ഹമീദിനെപ്പോലെ നമുക്കും അതിന്റെ അർത്ഥം പിടികിട്ടുന്നില്ല.സ്പോൺസറന്മാരുടെ അടുത്തു നിന്ന് ഓടിപ്പോരുന്നവർ താമസിയാതെ പിടിക്കപ്പെടും.ആഴ്ചയിൽ ഒരിക്കൽ ജയിലിൽ ഒരു തിരിച്ചറിയൽ പരേഡ് നടക്കും .അറബികൾക്ക് തങ്ങളുടെ അരികിൽ നിന്നും ഓടിപ്പോന്നവരെ കണ്ടെത്താനുള്ള അവസരമാണിത്. നോവലിസ്റ്റ് വളരെ ഹൃദയാവർജ്ജകമായി വർണ്ണിച്ചിരിക്കുന്ന ആ രംഗങ്ങൾ വായനക്കാരുടെ മനസ്സിൽ നൊമ്പരം ഉളവാക്കുന്നു. നിർഭാഗ്യവാനയ ഹമീദും ഇങ്ങനെ പിടിക്കപ്പെടുന്നു“ഏതു സങ്കടത്തിൽ നിന്നും കരകയറാനുള്ള ഒരേയൊരുവഴി നമ്മളെക്കാൾ സങ്കടമുള്ളവരുടെ കഥകൾ കേൾക്കുക എന്നതുതന്നെയാണ്” എന്ന് കഥാകൃത്ത് നന്നെ ഓർമ്മിപ്പിക്കുന്നു.
അഞ്ചാമത്തെ അദ്ധ്യായത്തിൽ നജീബ് ഗൾഫിൽ എത്തപ്പെടാനുണ്ടായ സാഹചര്യത്തെപ്പറ്റിയാണു പറയുന്നത്.ജയിലിൽ കഴിയുന്ന നജീബിന്റെ ഓർമ്മകളിലൂടെയാണ് കഥയുടെ ചുരുളഴിയുന്നത്.എല്ലാ സാധാരണമലയാളിയെയും പോലെ നജീബിനും കൊച്ചു കൊച്ചു സ്വപ്നങ്ങളെ ഉണ്ടായിരുന്നുള്ളൂ.ചില്ലറ കടങ്ങളുള്ളതു വീട്ടണം,വീടിന് ഒരു മുറി കൂടി വേണം.മണൽ വാരൽത്തൊഴിലാളിയാണ് നജീബ്.മണൽ വാരലിനു നിയന്ത്രണവും വരികയാണ്,ഈ സഹചര്യത്തിലാണ് നജീബ് ഗൾഫിലേക്കു പുറപ്പെടുന്നത്.നജീബിന്റെ കൂടെ ഹക്കിമിനും വിസ കിട്ടിയിട്ടുണ്ട്.മീശകുരുത്തിട്ടില്ലാത്ത അവനെ ഉമ്മ നജീബിന്റെ കൈയ്യിലേൽ‌പ്പിക്കുന്നു.
ഏറെ പ്രതീക്ഷയോടെ റിയാദിലെത്തിച്ചേരുന്ന അവർക്ക് അവിടെ കാത്തു നിൽ‌പ്പുണ്ടാകുമെന്നു പറഞ്ഞ അർബാബിനെ(സ്പോൺസർ)കണ്ടെത്താനാവുന്നില്ല.വളരെ വൈകി അബ്ദുള്ളയെ അന്വേഷിച്ചെത്തിയ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു അറബി അവരെ കൂട്ടി പോകുന്നു.പിന്നിടുള്ള അവരുടെ ജീവിതം നരകതുല്യമായിരുന്നു. ഹക്കീമും നജീബും വേർപിരിയുന്നു.രണ്ടുപേർക്കുംആടുകളെ നോക്കുകയായിരുന്നു ജോലി. അവർക്ക് പരസ്പരം കാണാൻ അവസരം ഉണ്ടായിരുന്നില്ല. പകൽ മുഴുവൻ വെള്ളത്തിൽ പണിയെടുത്തിരുന്ന നജീബിന് വെള്ളംകിട്ടാക്കനിയാകുന്നു.നജീബിന് അവിടെ കൂട്ടായി ഉണ്ടായിരുന്ന ആൾ രണ്ടു ദിവസത്തിനുള്ളിൽ അപ്രത്യക്ഷമാകുന്നു.ഭാഷയറിയാത്ത നജീബിനെ ഒരു ബൈനോക്കുലറും,തോക്കും കാട്ടി രക്ഷപ്പെടാൻ ശ്രമിച്ചാൽ എന്താകും അനുഭവം എന്ന് അർബാബ് ബോദ്ധ്യപ്പെടുത്തുന്നു.അർബാബൊഴികെ മറ്റൊരു മനുഷ്യ ജീവിയുമായും ബന്ധമില്ലാതെ നജീബ് അവിടെ കഴിയുന്നു.വെള്ളം സൂക്ഷിച്ചുപയോഗിക്കേണ്ട വസ്തുവാണെന്ന് അവിടെ എത്തിപ്പെട്ടതിന്റെ അടുത്ത ദിവസമാണ് അവനു ബോദ്ധ്യമാകുന്നത്.പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ പോലും വെള്ളം ഉപയോഗിക്കാൻ അവന് അനുവാദമുണ്ടായിരുന്നില്ല.
മലയാളികൾ പലപ്പോഴും കടമകൾ മറന്ന് അവകാശങ്ങൾക്കു വേണ്ടി പോരാടുന്നവരാണ്.എല്ലാ അവകാശങ്ങളും നീഷേധിക്കപ്പെട്ട്, ചെയ്യുന്ന ജോലിക്കു വേതനമില്ലാതെ,ആവശ്യത്തിനു ഭക്ഷണമില്ലാതെ ആ മണലാരണ്യത്തിൽ ആട്ടിൻ പറ്റത്തിന്റെ കൂടെ
അവയെപ്പോലെ കഴിയേണ്ടി വന്ന നജീബിന്റെ കഥ ഹൃദയദ്രവീകരണ സമർത്ഥമായി ആവിഷ്ക്കരിച്ചിരിക്കുന്നു.ഒരിക്കൽ രക്ഷപ്പെടാൻ ശ്രമിച്ച നജീബിനു നെരെ വെച്ച വെടി കൊണ്ടത് ഒരാടിനാണ്.അന്ന് ഭക്ഷണത്തിന് ആട്ടിറച്ചിയായിരുന്നു.അന്നു മുതൽ നജീബ് ആട്ടിറച്ചി ഉപേക്ഷിക്കുന്നു.ഒരിക്കൽ ദൈവദൂതനെപ്പോലെ ഇബ്രാഹിം ഖാദരി എന്ന സുഡാനി ഹക്കിമിനെയും നജീബിനെയും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു.മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഒരു തുള്ളി വെള്ളം
പോലും കിട്ടാതായപ്പോൾ നജീബ് ചിന്തിക്കുന്നു. “അള്ളാ-ഞാനെത്ര വെള്ളം നാട്ടിൽ വച്ച് ധൂർത്തടിച്ചു കളഞ്ഞിരിക്കുന്നു.ഇപ്പോൾ ഒരു തുള്ളി വെള്ളത്തിനായി യാചിക്കുന്നു.എന്റെ നാടിന്റെ വിലയും മഹത്ത്വവും ഞാനിപ്പോൾ മാത്രമാണ് അറിയുന്നത്.ആ ധൂർത്തിനുള്ള ശിക്ഷയാണോ ഇത്.മാപ്പ് വെള്ളം അതെത്ര അമൂല്യമാണെന്നു ഞാനിപ്പോൾ അറിയുന്നു.”നജീബിന്റെ ഈ വാക്കുകൾ നമുക്കൊരു താക്കീതാണ്.മരുഭൂമിയിലൂടെയുള്ള ആ യാത്രയ്ക്കിടയിൽ വെള്ളം കിട്ടാതെ ഹക്കിം മരിക്കുന്നു.
നജീബ് രക്ഷപ്പെട്ട് ഒരു മലയാളി ഹോട്ടലിന്റെ മുന്നിൽ തളർന്നു വീഴുന്നു.ഹോട്ടൽ നടത്തിയിരുന്ന കുഞ്ഞിക്ക ബോധരഹിതനായിക്കിടന്ന അവനെ കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിച്ച് വേണ്ട ശുശ്രൂഷകൾ നൽകുന്നു. ഒരു തിരിച്ചറിയൽ പരേഡു ദിവസം തന്റെ അർബാബിനെ മുന്നിൽ കണ്ടപ്പോൾ നജീബിന്റെ മനസ്സിലൂടെ കടന്നു പോയ ചിന്തകളിലൂടെയാണ്
നജീബിന്റെ യാതനകൾ വായനക്കാർക്കു മനസ്സിലാകുന്നത്.അർബാബ് തന്റെ തോളിൽ ഒന്നു തട്ടിയിട്ട് കടന്നു പോയപ്പോൾ നജീബിനു വിശ്വസിക്കനായില്ല.”അവൻ എന്റെ വിസക്കരനല്ലാതെ പോയിഅല്ലെങ്കിൽ ഞാനവനെ മസറ വരെ വലിച്ചിഴക്കുമായിരുന്നു” എന്നു പറഞ്ഞാണ് അറബി പോയതെന്ന് പോലീസുകാർ അവനോടു പറഞ്ഞപ്പോളാണ് പൊള്ളുന്ന ആ സത്യം അവനു മനസ്സിലായത്.
ഗൾഫിന്റെ പുറം മോടികൾക്കപ്പുറം ഇത്തരം ചതിക്കുഴികൾ ഉണ്ടെന്നുള്ളതു മനസ്സിലാക്കിത്തരാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.ഇത്തരം തീക്ഷ്ണമായ അനുഭവങ്ങൾ നേരിടുമ്പോഴും നർമ്മബോധത്തോടെ നോക്കിക്കണാനുള്ള കഴിവ് നോവലിസ്റ്റ് തന്റെ കഥാപാത്രത്തിനു നൽകുന്നു.പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാനുള്ള കരുത്ത് അവനു നൽകുന്നത് ആ നർമ്മബോധമാണ്.അത് ഒരു പക്ഷെ നോവലിസ്റ്റിന്റെ ജീവിതവീക്ഷണമാകാം. ജീവിതപ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ആത്മഹത്യയിൽ അഭയം കണ്ടെത്തുന്ന നമുക്ക് നജീബിന്റെ –നോവലിസ്റ്റിന്റെ—
ഈ കാഴ്ചപ്പാട് മാതൃകയാവട്ടെ.

Friday, June 18, 2010