movies

Friday, August 19, 2011

ആരോ പിന്നിലുണ്ട്

മുണ്ടൂർ കൃഷ്ണൻ കുട്ടിയുടെ ആരോ പിന്നിലുണ്ട് എന്ന കഥാസമാഹാരത്തിൽ 22 കഥകളാണുള്ളത് . പേരു സൂചിപ്പിക്കുന്നതു പോലെ ഇന്നു സമൂഹത്തിൽ നടക്കുന്ന പല പ്രവൃത്തികളെയും പിന്നിൽ നിന്നു നോക്കുന്ന ആളാണ് കഥാകൃത്ത്.
ആഗോളവത്ക്കരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും ഒക്കെ പശ്ചാത്തലത്തിൽ വിലയിരുത്തപ്പെടേണ്ട ഒരു കഥയാണ് ധർമ്മം ശരണം ഗച്ഛാമ. ഒരു സുപ്രഭാതത്തിൽ അച്ചന്റെ ചാരുകസാലയിൽ അന്യനായ ഒരാൾ കിടക്കുന്നത് ആദ്യം കണ്ടത് മണിക്കുട്ടിയാണ്. കുളികഴിഞ്ഞു വന്ന ലതോപ്പോൾ പത്ര വയനയിൽ മുഴുകിയിരിക്കുന്ന അയാളോട് ആരാ മനസ്സിലായില്ലല്ലോ എന്നു ചോദിച്ചപ്പോൾ അയാൾ അനിഷ്ടം പ്രകടിപ്പിക്കുന്നു.വീട്ടുകാരനായ മാധവൻ പോലും അയാളുടെ ആജ്ഞാശക്ത്തിക്കു മുന്നിൽ നിശ്ശബ്ദനാകുന്നു. മാധവനും സരളക്കും ജോലിക്കുപോകേണ്ടതാണ്. പത്ര വായനയിൽ മുഴുകിയിരിക്കുന്ന അയാളോട് അയാൾ ആരാണെന്നും വരവിന്റെ ഉദ്ദേശ്യം എന്താണെന്നും ചോദിച്ചപ്പോൾ ഒരു ബന്ധുവാണെന്നു കൂട്ടിക്കൊളൂ എന്നയിരുന്നു അയാളുടെ ഗൌരവത്തിലുള്ള മറുപടി.മാധവന്റെ പതിവുകളൊക്കെ തെറ്റുന്നു.അയാൾ വായിച്ചു കഴിഞ്ഞേ മാധവനു പത്രംകിട്ടൂ.ക്രമേണ അയാൾ ആവീട്ടിൽ ആധിപത്യം സ്ഥാപിക്കുന്നു . ബന്ധുവിനേയും കൂട്ടി പോലീസിൽ പരാതിപ്പെടുന്നു.ജോലിക്കു പോയിരുന്ന മാധവനും സരളയും തിരിച്ചു വന്നപ്പോൾ പോലീസുകാർ വന്ന വിവരം അവരോടു പറയുന്നു.തന്റെ ഉറക്കം കളഞ്ഞതിനു ക്ഷമചോദിച്ചിട്ടാണ് അവർ പോയതെന്നു കേട്ടിരിക്കാനേ അവർക്കായൊള്ളൂ.“അങ്ങനെ ഒരാൾ ഉണ്ടെന്നേ മറക്കുക .കുറച്ചു കഴിയുമ്പോൾ ഇതുംഒരു ശീലമാകും .ജീവിതം തന്നെകുറെ ശീലങ്ങളല്ലേ?” എന്നായിരുന്നു ആഗതന്റെ സൽക്കാരം സ്വീകരിച്ച പൊതുകാര്യകർത്താക്കളുടെ അഭിപ്രായം.സഹികെട്ട ഒരു ദിവസം അവർ ആവീടുവിട്ട് വാടകവീട്ടിലേക്കു മാറാൻ തീരുമാനിക്കുന്നു.ഇതറിഞ്ഞ ആഗതൻ “വാടകവീട്ടിലേക്കും എനിക്കു വഴി അറിയാം “എന്നു ചിരിച്ചുകൊണ്ടു പറഞ്ഞപ്പോളാണ് ഈശ്വരന്മാരും ചിരിക്കുന്നവരാണെന്ന് അവർക്കു മനസ്സിലാകുന്നത്.

നിനക്ക് എന്താണ് സന്ദേഹം രാഘവപ്പാടിയും നമ്പൂതിരിയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.പെന്തൊക്കോസ്തുകാർ ദൈവത്തെ വാഴ്ത്തുമ്പോൾ ഇവർ വായുവിൽ നിന്നു ഭസ്മമെടുത്ത്ചുറ്റും വിതറി കാണികളെ അമ്പരപ്പിച്ചു നമ്പൂതിരിയെ ദൈവമായി കാണാൻ കാണികൾ തയ്യാറെടുക്കുമ്പൊൾ ദൈവമില്ല എന്നവർ പ്രഖ്യാപിക്കുന്നു. പലരേയും അവർ അവിശ്വാസികളാക്കുന്നു. എന്നാൽ ഒരു ദിവസം അവർക്കു തോന്നുന്നു.ഒരു മാറ്റമൊക്കെ വേണ്ടെ. അവർ വിശ്വാസികളാകുന്നു.
നമ്പൂതിരിശാന്തിക്കാരനാവുന്നു.”ഇതാ എന്നു പറയുമ്പോഴേക്കു തീരുന്നതാണ് ജീവിതംഈ ജീവിതം തിന്നു തിന്നു തീർക്കുകയല്ലെ വേണ്ടു.അതിനിടക്കു ദൈവമുണ്ടോ എന്നൊക്കെ അന്വേഷിച്ചു ഭ്രാന്തു പിടിക്കണോ.” എന്ന ഒരു ഭക്തന്റെ വാക്കുകൾ അദ്ദേഹത്തെ ചിന്തിപ്പിക്കുന്നു.അയാൾ ശാന്തി ഉപേക്ഷിച്ച് സമാധാനത്തോടെ പിന്നീടുള്ള കാലം കഴിച്ചുകൂട്ടുന്നിടത്ത് കഥഅവസാനിക്കുന്നു.അച്ഛന് ഒരു മകൻ എന്ന കഥയിൽ സ്വാതന്ത്ര്യസമരസേനാനി യായ അച്ഛൻ പി.എസ്.സി അഡ്വൈസ് മെമ്മോലഭിച്ച മകന് സർക്കാർ ഓഫീസുകളിലെ രീതികൾ പരിചയപ്പെടുന്നതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നു.ആദ്യദിവസംഅവൻപോകുന്നത് വില്ലേജോഫീസിലേക്കാണ്.ഇല്ലാത്ത വേലക്കാരിയുടെ പേര് ചേർത്ത റേഷൻ കാർഡുമായി അച്ഛന്റെ മുന്നിലെത്തിയ മകനോട് അച്ഛൻ ആ സത്യംപറയുന്നു.ജയിലിൽ കിടന്നിട്ടില്ലെങ്കിലും പെൻഷനപേക്ഷിക്കാൻ താൻ സർട്ടിഫിക്കറ്റ് സമ്പാദിച്ച കഥ.പിന്നീട് അവനെ എക്സൈസുകാരുടെഅടുത്തേക്ക് അയക്കുന്നു.അവരുടെ റെയ്ഡ് ഒരു നല്ല അനുഭവമായിരിന്നു. സംഘടനയിൽ ചേർക്കാൻ വന്നവരോടുള്ള അച്ഛന്റെ സമീപനം അവനു പുതിയ ഒരു അനുഭവമായിരുന്നു.ജോലിയിൽ പ്രവേശിക്കുമ്പോഴേക്ക് അവൻ നല്ല ഒരു സർക്കാരുദ്യോഗസ്ഥനു വേണ്ട എല്ലായോഗ്യതയും നേടിയിരുന്നു.
ലൊട്ടുലൊടുക്കു കച്ചവടം ചെയ്യുന്ന കമ്മ്യുണിസ്റ്റുകാരനായ ദാമോദരന്റെ സ്വപ്നങ്ങളാണ് ലൊട്ടുലൊടുക്കിൽ നിന്ന് എന്നകഥയിൽ.”ഒരു തൊഴിലാളി പെട്ടെന്നു പണക്കാരനായാൽ ഒന്നും നഷ്ടപ്പെടാനില്ല.മുതലാളി സൌകര്യങ്ങളിൽ നിന്നുകൊണ്ട് തൊഴിലാളി സൌകര്യങ്ങൾ അനുഭവിക്കുന്ന ആരും വലിയ ത്യാഗം സഹിക്കുന്നു”.എന്നാണ് ദാമോദരന്റെ അഭിപ്രായം.ദാമോദരൻ കോടീശ്വരനായപ്പോൾ ഒന്നേ മാറിയുള്ളൂ.ആ മാറ്റം പക്ഷേ ആരും അറിഞ്ഞില്ല എന്ന് കഥാകൃത്തു പറയുന്നു.അവൻ അയാളായതും അദ്ദേഹമായതും.പണമാണ് ഒരുവനെ മാന്യനാക്കുന്നത് എന്ന ഒരു സാമാന്യ തത്ത്വത്തിലേക്ക് കഥാകൃത്ത് എത്തിച്ചേരുന്നു .
കഥയ്ക്കുവേണ്ടി ഒരു ഫ്ലാറ്റ് എന്നകഥയിൽ തന്റെ ഫ്ലാറ്റിന്റെ അടുത്ത ഫ്ലാറ്റിൽ താമസമാക്കിയവരുടെ കഥയാണ് പറയുന്നത്. ആരൊടും ഒരു അടുപ്പവും കാണിക്കാതിരുന്ന അവർ ഊമകളല്ലെന്നു മനസ്സിലാക്കിയത് ചിലരാത്രികളിലെ അടക്കിപ്പിടിച്ച ചില അപസ്വരങ്ങളാണ്. മുൻപു ആ ഫ്ലാറ്റിൽ താമസിച്ചിരുന്നവർ എപ്പൊഴും ബഹളം വയ്ക്കുന്നവരായിരുന്നു.ഒരു ദിവസം അവർ ആത്മഹത്യ ചെയ്യുന്നു.നമുക്ക് കുട്ടികൾ ഇല്ലാതെ പോയല്ലൊ എന്ന് അവർ സങ്കടപ്പെടറുണ്ടായിരുന്നു.എന്നാൽ ഇവർക്കിടയിൽ കുട്ടിയായിരുന്നു പ്രശ്നം എന്ന് ചില സംഭാഷണങ്ങളിൽ നിന്ന് നമുക്കു മനസ്സിലാകുന്നു.ഒരു ദിവസം ചില വിലപേശലുകൾ കേട്ടാണു കഥകൃത്തും ഭാര്യയും ഉണരുന്നത്.പതിനായിരം രൂപക്ക് കച്ചവടം ഉറപ്പിച്ച് സാധനം കൊണ്ടു പോകുമ്പോൾ കഥാകൃത്ത് വരാന്തയിലെ ഇരുട്ടിലേക്ക് ഇറങ്ങി നിന്നു.സാധനം കണ്ടപ്പോൾ കഥാകൃത്ത് ഞെട്ടിപ്പോയി.ഭാര്യയോടു പോലും അതിനെപ്പറ്റി പറയാതെ ഇരുട്ടിൽ താനൊന്നും കണ്ടില്ല എന്നു പറയാനേ കഥകൃത്തിനാകുന്നുള്ളൂ.കഥകൃത്തിന്റെ ഞെട്ടൽ അനുവാചകരിലും ഞെട്ടൽ ഉളവാക്കുന്നു.

നോട്ടങ്ങൾ,വ്യാപാരത്തിരക്കിൽ എന്നീ കഥകൾ കുടുംബത്തിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളുടെ അവസ്ഥയാണ് പറയുന്നത്.വ്യാപരത്തിരക്കിൽ എന്ന കഥയിൽ അജ്ഞാതർ തട്ടിക്കൊണ്ടു പോയ കുട്ടിയുടെ ടെലഫോൺ സംഭാഷണം ശ്രദ്ധിച്ചാൽ ആ കുട്ടി വീട്ടിൽ അനുഭവിക്കുന്ന പിരിമുറുക്കം
വ്യക്തമാക്കുന്നു.“പപ്പാ എനിക്ക് ഇവരെ പേടിയില്ലാതായിരിക്കുന്നു.ചോദിച്ച്ചതൊക്കെ തരുന്നുണ്ട് പുസ്തകം തുറക്കുകയോ പഠിക്കുകയോ ഒന്നും വേണ്ട.അതുകൊണ്ട് പപ്പാ വേവലാതിപ്പെടുകയൊന്നും വേണ്ട.പിന്നെ ഇവിടെ പുസ്തകം തുറക്കുകയോ പഠിക്കുകയോ ഒന്നും വേണ്ട എന്ന് ഞാൻ പറഞ്ഞതായിമമ്മിയോട് പറയരുത്”. 30 ലക്ഷം കൊടുക്കാതെ തന്നെ മകനെ വിടുവിക്കാനുള്ള സാമർത്ഥ്യം സുഷമാവിത്തലിനുണ്ടായിരുന്നു.

നോട്ടങ്ങൾ എന്നകഥയിൽ മാനസിക വിഭ്രാന്തിയിലകപ്പെട്ട ഗോകുലിന്റെ കഥ പറയുന്നു ആരോതന്നെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതായി അവൻ ഭയപ്പെടുന്നു.അവന്റെ ഭയത്തെക്കുറിച്ച് വീട്ടുകാരോടു പറയാൻ അവൻ തയ്യാറാവുന്നില്ല.ഒരിക്കൽ ഗോകുൽ അമ്മയോട് “അതു കണ്ടില്ലേ അമ്മേ?നമ്മുടെ പടിപ്പുറത്ത് ഒരാൾ നിൽക്കുന്നതു കണ്ടില്ലേ?ആദ്യമായി എന്നെതുറിച്ചു നോക്കിനിന്നത് അയാളായിരുന്നു”
പക്ഷെ അമ്മ നോക്കിയിട്ട് ആരെയും കാണുന്നില്ല.താമസിയാതെ നകുലും കിരണും പോലെ ഗോകുലും അപ്രത്യക്ഷനാകുന്നു.
മറ്റൊരു ശ്രദ്ധേയമായ കഥയാ‍ണ് വെറ്റിലചവയ്ക്കുന്ന ദു:ഖം.ബന്ധങ്ങൾക്കു വില കല്പിക്കാത്ത
പുതുതലമുറയുടെ കഥയാണിത്. “അപ്പു അമ്മയുടെ നാഡിനോക്കി.ലക്ഷണംനോക്കി.തകരാറൊന്നുമില്ലെന്നറിഞ്ഞപ്പോൾ ഞാൻ വല്ലാതായി.എന്റെ എത്രയാത്രകളും ബാദ്ധ്യതകളും ഈ അമ്മമൂലം മുടങ്ങുന്നു.അമ്മക്ക് ഈ അവസ്ഥയിൽ സച്ചിദാനന്ദം കിടക്കുകയേ വേണ്ടൂ.ബാക്കിയുള്ളോരാണ് വട്ടപ്പെടുന്നത്.
ഒരാഴ്ചകഴിഞ്ഞപ്പോൾ അതേ അവസ്ഥയിൽ കിടന്നുകൊണ്ട് അമ്മ മരിച്ചു ‘ഹാവൂ‘ എന്നു ഞാൻ
പറഞ്ഞില്ല.എല്ലാരുടെ മുന്നിലുംഞാൻ ദു:ഖം നടിച്ചു നിന്നു. കുറച്ചുനേരം താടിക്കു കൈയ്യും കൊടുത്തു ഞാൻ ഇരുന്നു.രണ്ടം മുണ്ടുകൊണ്ട് കണ്ണു തുടച്ചു.” കഥാകൃത്തിവിടെമലയാളിയുടെആത്മാർത്ഥതയില്ലാത്ത പ്രകടപരതയെ പരിഹസിക്കുകയാണ് .

ഈ കഥാസമാഹാരത്തിലെ മിക്ക കഥകളിലും ഒരു അദൃശ്യസാന്നിദ്ധ്യമായി ആരോ ഒരാൾ പിന്നിൽ നിൽക്കുന്നു.ചില കഥകളിൽ സമൂഹത്തിലെ തിന്മകളോട് ഒറ്റക്കു പൊരുതാൻ ശക്തിയില്ലാത്തകഥാകൃത്ത് പിന്നിൽ നിന്ന് തന്റെ കഥപാത്രങ്ങൾക്ക് ശക്തിപകർന്ന് തിന്മകളോടു പൊരുതാൻ അവരെ സ്വതന്ത്രരാക്കുന്നു. ഈ കഥകളിൽ പിന്നിൽ നിൽക്കുന്നയാൾ കഥാകൃത്തിന്റെ
മനസ്സാക്ഷിതന്നെ.

പുസ്തകപരിചയം

ആടുജീവിതം
ഗൾഫ് സ്വപ്നം കാണുന്ന ഏതൊരു മലയാളിയും വായിച്ചിരിക്കേണ്ട ഒരു നോവലാണ് ‘ആടുജീവിതം‘.പ്രവാസിയായ ബെന്യാമിൻ ആണ് ഈ നോവലിന്റെ രചയിതാവ്.ഗ്രീൻ ബൂക്സ് ആണ് ഇതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.‘നജീബിനും ഹക്കീമിനും മരുഭൂമിയിൽ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കൾക്കും ‘ വേണ്ടി ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു.
നോവൽ ആരംഭിക്കുന്നത് പോലീസിന്റെ പിടിയിലകപ്പെടാൻ വേണ്ടി പല അടവുകളും പയറ്റി പരാജയപ്പെട്ട രണ്ടു ചെറുപ്പക്കാരുടെ കഥ പറഞ്ഞുകൊണ്ടാണ്.യാദൃച്ഛികമായി വല്ല അത്യാവശ്യത്തിനും പത്താക്കയില്ലാതെ(ഗൾഫ് നാടുകളിൽ വിദേശികൾ കൈയിൽ സൂക്ഷിക്കേണ്ട രേഖ)പുറത്തിറങ്ങേണ്ടി വരുന്ന പല നിർഭാഗ്യവാന്മാരും പോലീസിന്റെ പിടിയിൽ അകപ്പെടാറുണ്ട്. എന്നാൽ ഈ നിർഭാഗ്യവാന്മാർ പത്താക്കയില്ലാതെ പോലീസ്റ്റേഷന്റെ മുന്നിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും പല തവണ നടന്നിട്ടും ആരും അവരെ ശ്രദ്ധിക്കുന്നതേയില്ല.ഗത്യന്തരമില്ലാതെ അവർ നേരെ പോലീസ് സ്റ്റേഷനിലേക്കു കയറിച്ചെല്ലുന്നു.അങ്ങനെ അവർ ജയിലിലാവുന്നു.“ഒരാൾ സ്വയം ആഗ്രഹിച്ച് ജയിലിനുള്ളിൽ അകപ്പെടാൻ കാരണമാകുന്നുവെങ്കിൽ അയാൾ അതിനു മുൻപ് വേദനയുടെ എത്ര തീ തിന്നിട്ടുണ്ടാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാനാവുമോ ?“ എന്ന് നോവലിസ്റ്റ് വായനക്കാരോടു ചോദിക്കുന്നു.
ജയിലിൽ അകപ്പെട്ട രണ്ടു പേരിൽ ഒരാൾ പ്രധാന കഥാപാത്രമായ നജീബും മറ്റെയാൾ ഹമീദുമാണ്. 2,3,4 അദ്ധ്യായങ്ങളിൽ നജീബിന്റെയും ഹമീദിന്റെയും ജയിൽ ജീവിതത്തെക്കുറിച്ചാണ് പറയുന്നത്. ജയിൽ മുറിക്കുള്ളിലെ അസൌകര്യങ്ങൾ ഒന്നും നജീബിന് പ്രശ്നമായിരുന്നില്ല.അവന്റെ കഥകൾ കേട്ടറിഞ്ഞ് അവിടെ ഉണ്ടായിരുന്ന പലരും അവനെ കാണാൻ എത്തുന്നു.കുളിക്കാൻ സൌകര്യമില്ലാത്തതിനെക്കുറിച്ച് ഹമീദ് പരാതി പറയുമ്പോൾ നജീബ് വിരലിൽ കണക്കുകൂട്ടി.3 വർഷം 4 മാസം 9 ദിവസം.അതോർത്ത് അവൻ ചിരിക്കുമ്പോൾ ഹമീദിനെപ്പോലെ നമുക്കും അതിന്റെ അർത്ഥം പിടികിട്ടുന്നില്ല.സ്പോൺസറന്മാരുടെ അടുത്തു നിന്ന് ഓടിപ്പോരുന്നവർ താമസിയാതെ പിടിക്കപ്പെടും.ആഴ്ചയിൽ ഒരിക്കൽ ജയിലിൽ ഒരു തിരിച്ചറിയൽ പരേഡ് നടക്കും .അറബികൾക്ക് തങ്ങളുടെ അരികിൽ നിന്നും ഓടിപ്പോന്നവരെ കണ്ടെത്താനുള്ള അവസരമാണിത്. നോവലിസ്റ്റ് വളരെ ഹൃദയാവർജ്ജകമായി വർണ്ണിച്ചിരിക്കുന്ന ആ രംഗങ്ങൾ വായനക്കാരുടെ മനസ്സിൽ നൊമ്പരം ഉളവാക്കുന്നു. നിർഭാഗ്യവാനയ ഹമീദും ഇങ്ങനെ പിടിക്കപ്പെടുന്നു“ഏതു സങ്കടത്തിൽ നിന്നും കരകയറാനുള്ള ഒരേയൊരുവഴി നമ്മളെക്കാൾ സങ്കടമുള്ളവരുടെ കഥകൾ കേൾക്കുക എന്നതുതന്നെയാണ്” എന്ന് കഥാകൃത്ത് നന്നെ ഓർമ്മിപ്പിക്കുന്നു.
അഞ്ചാമത്തെ അദ്ധ്യായത്തിൽ നജീബ് ഗൾഫിൽ എത്തപ്പെടാനുണ്ടായ സാഹചര്യത്തെപ്പറ്റിയാണു പറയുന്നത്.ജയിലിൽ കഴിയുന്ന നജീബിന്റെ ഓർമ്മകളിലൂടെയാണ് കഥയുടെ ചുരുളഴിയുന്നത്.എല്ലാ സാധാരണമലയാളിയെയും പോലെ നജീബിനും കൊച്ചു കൊച്ചു സ്വപ്നങ്ങളെ ഉണ്ടായിരുന്നുള്ളൂ.ചില്ലറ കടങ്ങളുള്ളതു വീട്ടണം,വീടിന് ഒരു മുറി കൂടി വേണം.മണൽ വാരൽത്തൊഴിലാളിയാണ് നജീബ്.മണൽ വാരലിനു നിയന്ത്രണവും വരികയാണ്,ഈ സഹചര്യത്തിലാണ് നജീബ് ഗൾഫിലേക്കു പുറപ്പെടുന്നത്.നജീബിന്റെ കൂടെ ഹക്കിമിനും വിസ കിട്ടിയിട്ടുണ്ട്.മീശകുരുത്തിട്ടില്ലാത്ത അവനെ ഉമ്മ നജീബിന്റെ കൈയ്യിലേൽ‌പ്പിക്കുന്നു.
ഏറെ പ്രതീക്ഷയോടെ റിയാദിലെത്തിച്ചേരുന്ന അവർക്ക് അവിടെ കാത്തു നിൽ‌പ്പുണ്ടാകുമെന്നു പറഞ്ഞ അർബാബിനെ(സ്പോൺസർ)കണ്ടെത്താനാവുന്നില്ല.വളരെ വൈകി അബ്ദുള്ളയെ അന്വേഷിച്ചെത്തിയ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു അറബി അവരെ കൂട്ടി പോകുന്നു.പിന്നിടുള്ള അവരുടെ ജീവിതം നരകതുല്യമായിരുന്നു. ഹക്കീമും നജീബും വേർപിരിയുന്നു.രണ്ടുപേർക്കുംആടുകളെ നോക്കുകയായിരുന്നു ജോലി. അവർക്ക് പരസ്പരം കാണാൻ അവസരം ഉണ്ടായിരുന്നില്ല. പകൽ മുഴുവൻ വെള്ളത്തിൽ പണിയെടുത്തിരുന്ന നജീബിന് വെള്ളംകിട്ടാക്കനിയാകുന്നു.നജീബിന് അവിടെ കൂട്ടായി ഉണ്ടായിരുന്ന ആൾ രണ്ടു ദിവസത്തിനുള്ളിൽ അപ്രത്യക്ഷമാകുന്നു.ഭാഷയറിയാത്ത നജീബിനെ ഒരു ബൈനോക്കുലറും,തോക്കും കാട്ടി രക്ഷപ്പെടാൻ ശ്രമിച്ചാൽ എന്താകും അനുഭവം എന്ന് അർബാബ് ബോദ്ധ്യപ്പെടുത്തുന്നു.അർബാബൊഴികെ മറ്റൊരു മനുഷ്യ ജീവിയുമായും ബന്ധമില്ലാതെ നജീബ് അവിടെ കഴിയുന്നു.വെള്ളം സൂക്ഷിച്ചുപയോഗിക്കേണ്ട വസ്തുവാണെന്ന് അവിടെ എത്തിപ്പെട്ടതിന്റെ അടുത്ത ദിവസമാണ് അവനു ബോദ്ധ്യമാകുന്നത്.പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ പോലും വെള്ളം ഉപയോഗിക്കാൻ അവന് അനുവാദമുണ്ടായിരുന്നില്ല.
മലയാളികൾ പലപ്പോഴും കടമകൾ മറന്ന് അവകാശങ്ങൾക്കു വേണ്ടി പോരാടുന്നവരാണ്.എല്ലാ അവകാശങ്ങളും നീഷേധിക്കപ്പെട്ട്, ചെയ്യുന്ന ജോലിക്കു വേതനമില്ലാതെ,ആവശ്യത്തിനു ഭക്ഷണമില്ലാതെ ആ മണലാരണ്യത്തിൽ ആട്ടിൻ പറ്റത്തിന്റെ കൂടെ
അവയെപ്പോലെ കഴിയേണ്ടി വന്ന നജീബിന്റെ കഥ ഹൃദയദ്രവീകരണ സമർത്ഥമായി ആവിഷ്ക്കരിച്ചിരിക്കുന്നു.ഒരിക്കൽ രക്ഷപ്പെടാൻ ശ്രമിച്ച നജീബിനു നെരെ വെച്ച വെടി കൊണ്ടത് ഒരാടിനാണ്.അന്ന് ഭക്ഷണത്തിന് ആട്ടിറച്ചിയായിരുന്നു.അന്നു മുതൽ നജീബ് ആട്ടിറച്ചി ഉപേക്ഷിക്കുന്നു.ഒരിക്കൽ ദൈവദൂതനെപ്പോലെ ഇബ്രാഹിം ഖാദരി എന്ന സുഡാനി ഹക്കിമിനെയും നജീബിനെയും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു.മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഒരു തുള്ളി വെള്ളം
പോലും കിട്ടാതായപ്പോൾ നജീബ് ചിന്തിക്കുന്നു. “അള്ളാ-ഞാനെത്ര വെള്ളം നാട്ടിൽ വച്ച് ധൂർത്തടിച്ചു കളഞ്ഞിരിക്കുന്നു.ഇപ്പോൾ ഒരു തുള്ളി വെള്ളത്തിനായി യാചിക്കുന്നു.എന്റെ നാടിന്റെ വിലയും മഹത്ത്വവും ഞാനിപ്പോൾ മാത്രമാണ് അറിയുന്നത്.ആ ധൂർത്തിനുള്ള ശിക്ഷയാണോ ഇത്.മാപ്പ് വെള്ളം അതെത്ര അമൂല്യമാണെന്നു ഞാനിപ്പോൾ അറിയുന്നു.”നജീബിന്റെ ഈ വാക്കുകൾ നമുക്കൊരു താക്കീതാണ്.മരുഭൂമിയിലൂടെയുള്ള ആ യാത്രയ്ക്കിടയിൽ വെള്ളം കിട്ടാതെ ഹക്കിം മരിക്കുന്നു.
നജീബ് രക്ഷപ്പെട്ട് ഒരു മലയാളി ഹോട്ടലിന്റെ മുന്നിൽ തളർന്നു വീഴുന്നു.ഹോട്ടൽ നടത്തിയിരുന്ന കുഞ്ഞിക്ക ബോധരഹിതനായിക്കിടന്ന അവനെ കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിച്ച് വേണ്ട ശുശ്രൂഷകൾ നൽകുന്നു. ഒരു തിരിച്ചറിയൽ പരേഡു ദിവസം തന്റെ അർബാബിനെ മുന്നിൽ കണ്ടപ്പോൾ നജീബിന്റെ മനസ്സിലൂടെ കടന്നു പോയ ചിന്തകളിലൂടെയാണ്
നജീബിന്റെ യാതനകൾ വായനക്കാർക്കു മനസ്സിലാകുന്നത്.അർബാബ് തന്റെ തോളിൽ ഒന്നു തട്ടിയിട്ട് കടന്നു പോയപ്പോൾ നജീബിനു വിശ്വസിക്കനായില്ല.”അവൻ എന്റെ വിസക്കരനല്ലാതെ പോയിഅല്ലെങ്കിൽ ഞാനവനെ മസറ വരെ വലിച്ചിഴക്കുമായിരുന്നു” എന്നു പറഞ്ഞാണ് അറബി പോയതെന്ന് പോലീസുകാർ അവനോടു പറഞ്ഞപ്പോളാണ് പൊള്ളുന്ന ആ സത്യം അവനു മനസ്സിലായത്.
ഗൾഫിന്റെ പുറം മോടികൾക്കപ്പുറം ഇത്തരം ചതിക്കുഴികൾ ഉണ്ടെന്നുള്ളതു മനസ്സിലാക്കിത്തരാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.ഇത്തരം തീക്ഷ്ണമായ അനുഭവങ്ങൾ നേരിടുമ്പോഴും നർമ്മബോധത്തോടെ നോക്കിക്കണാനുള്ള കഴിവ് നോവലിസ്റ്റ് തന്റെ കഥാപാത്രത്തിനു നൽകുന്നു.പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാനുള്ള കരുത്ത് അവനു നൽകുന്നത് ആ നർമ്മബോധമാണ്.അത് ഒരു പക്ഷെ നോവലിസ്റ്റിന്റെ ജീവിതവീക്ഷണമാകാം. ജീവിതപ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ആത്മഹത്യയിൽ അഭയം കണ്ടെത്തുന്ന നമുക്ക് നജീബിന്റെ –നോവലിസ്റ്റിന്റെ—
ഈ കാഴ്ചപ്പാട് മാതൃകയാവട്ടെ.

Friday, June 18, 2010

Sunday, December 6, 2009

എഴുത്തച്ഛൻ

ഭാരതത്തിൽ ഭക്തിപ്രസ്ഥാനം ഉടലെടുത്ത ഒരു കാലഘട്ടത്തിലായിരുന്നു എഴുത്തച്ഛൻ കാവ്യരചനനടത്തിയിരുന്നത്.കേരളത്തിലെ ജനതയിലുണ്ടായ സാസ്കാരികച്യുതി ഇല്ലാതാക്കൻ വേണ്ടിയാണ് എഴുത്തച്ഛൻ ശ്രമിച്ചത്.ഭാരതത്തിലുടനീളം ഹിന്ദുമതത്തിന്റെ നവോത്ഥാനത്തിനു വേണ്ടി ഭക്തികാവ്യങ്ങൾ രചിക്കാൻ കവികൾ തയ്യാറായി.കേരളത്തിലും അതിന്റെ അലകൾ എത്തി. ഭക്തി പ്രസ്ഥാനത്തിന്റെ കേരളത്തിലെ മുഖ്യപ്രയോക്താവായിരുന്നു എഴുത്തച്ഛൻ സാംസ്ക്കാരികമായി അധ:പതിച്ചു കൊണ്ടിരുന്ന ജനതയിൽ ഭക്തിമാർഗ്ഗത്തിലൂടെ ഒരു പുതിയ ഉണർവ്വ് ഉണ്ടാക്കാൻ എഴുത്തച്ഛനു കഴിഞ്ഞു.
അദ്ധ്യാത്മരാമായണത്തെ ആസ്പദമാക്കിയാണ് എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു രചിച്ചത്.അന്നുവരെ ഉണ്ടായിട്ടുള്ള രാമായണങ്ങൾ സംസ്കൃതത്തിന്റെയും തമിഴിന്റെയും അതിപ്രസരമുള്ളവയായിരുന്നു മലയാളവും സംസ്കൃതവും കൂടിക്കലർന്ന മണിപ്രവാളഭാഷയിലാണ് എഴുത്തച്ഛൻ കാവ്യരചന നടത്തിയത്.മലയാളഭാഷയുടെ തനിമയെ എടുത്തുകാണിക്കാൻ വേണ്ടിയുള്ള ഒരു ശ്രമമായിരുന്നു എഴുത്തച്ഛന്റേത്.അദ്ധ്യാത്മരാമായണത്തിൽ ഈ ഭാഷ വികസ്വരാവസ്ഥയിലായിരുന്നു.ഈ കാവ്യത്തിൽ പലയിടത്തും തനിസംസ്കൃതപദങ്ങൾ നമുക്കു കണ്ടെത്തുവാൻ സാധിക്കും.സുന്ദരകാണ്ഡം തുടങ്ങുന്നതു തന്നെ “കഥയമമ കഥയമമ…..”എന്ന് തനിസംസ്കൃതത്തിലാണ്. ഇതിൽ പലയിടത്തും സംസ്കൃതപദ ബാഹുല്യം നമുക്കു കാണാൻ കഴിയും.മഹാഭാരതം കിളിപ്പാട്ടിലെത്തിയപ്പോഴേക്കും എഴുത്തച്ഛന്റെ ഭാഷ വികസിതാവസ്ഥയിലെത്തി.
“നിറന്ന പീലികൾ നിരക്കവേ കുത്തി
നെറുകയിൽ കൂട്ടി തിറമൊടു കെട്ടി….“ എന്നു തുടങ്ങുന്ന പാർത്ഥ സാരഥീ വർണ്ണനതന്നെ ഉദാഹരണം.
എഴുത്തച്ഛന്റെ കാവ്യരചന സോദ്ദേശ്യമായിരുന്നു. ജനങ്ങളിൽ ഭക്തിവളർത്താൻ തക്കരീതിയിൽ കവി ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പര്യായപദങ്ങൾ മാലപോലെ കോർത്ത് അർച്ചന നടത്തുന്നതു നമുക്കു കാണാൻ കഴിയും.

‘ ശ്രവണം കീർത്തനം വിഷ്ണോസ്മരണം പാദസേവനം
അർച്ചനം വന്ദനം സഖ്യമാത്മ നിവേദനം’
എന്ന് ഭാഗവതത്തിൽ പറയുന്ന നവവിധങ്ങളായ ഭക്തിമാർഗ്ഗങ്ങളിൽ എഴുത്തച്ഛൻ തിരഞ്ഞെടുത്തത് കീർത്തനശാഖയാണ്.
മലയാളികളുടെ മനസ്സിൽ എഴുത്തച്ഛന് അദ്വിതീയമായ ഒരു സ്ഥാനമാണുള്ളത്.കേരളത്തിലങ്ങോളമിങ്ങോളം കുടിൽ തൊട്ടു കൊട്ടാരം വരെ ഭക്ത്യാദരപുരസ്സരം അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പാരായണം ചെയ്യപ്പെടുന്നു. അദ്ധ്യാത്മരാമായണത്തിന്റെ ആരംഭത്തിൽ തന്നെ അദ്ദേഹം രാമായണത്തിന്റെ പ്രസക്തിയെപ്പറ്റി പ്രസ്താവിക്കുന്നു
“ അദ്ധ്യാത്മ പ്രദീപകം അത്യന്തം രഹസ്യമി-
തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യയനം ചെയ്യും മർത്ത്യജന്മികൾക്കെല്ലാം
മുക്തിസിദ്ധിക്കുമിജ്ജന്മം കൊണ്ടേ”
മലയാളികളുടെ മനസ്സിൽ അദ്ധ്യാത്മരാമായണംകിളിപ്പാട്ടിനും എഴുത്തച്ഛനുമുള്ള സ്ഥാനം മറ്റൊരു സാഹിത്യകൃതിക്കും ഇല്ലെന്നു കാണാം

Thursday, October 29, 2009


വീട്ടുമുറ്റത്തെ ശാസ്ത്രം

പ്രശസ്ത ബാലസാഹിത്യകാരനായ ശ്രീ.സി.ജി ശാന്തകുമാർ രചിച്ച വീട്ടുമുറ്റത്തെശാസ്ത്രം എന്ന പുസ്തകം കുട്ടികളിലും മുതിർന്നവരിലും വിദ്യാഭ്യാസത്തെക്കുറിച്ചു നിലനിൽക്കുന്ന പല ധാരണകളെയും തിരുത്തിക്കുറിക്കുന്നു .ഒരു ശാസ്ത്രപുസ്തകത്തിന്റെ ദുർഗ്രഹതയൊന്നുമില്ലാതെ ഒരു ബാലനോവൽ വായിക്കുന്ന സുഖം ഇതു വായിക്കുമ്പോൾ അനുഭവപ്പെടുന്നു.ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന

ഈ പുസ്തകം കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും അദ്ധ്യാപകരും വായിച്ചിരിക്കേണ്ട ഒന്നാണ്.

അപ്പുവിനും അമ്പിളിക്കും ഗീതക്കുമാണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്.

പുസ്തകത്തിന്റെ ആമുഖമായി ‘ആമുഖത്തിനുപകരം ‘എന്ന ശീർഷകത്തിൽ ഗ്രന്ഥകർത്താവു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശാസ്ത്രപഠനം എങ്ങനെയാവണം എന്നു വ്യക്തമാക്കുന്നു.”‘വീട്ടുമുറ്റത്തെ ശാസ്ത്രം‘ എന്നു കേട്ടപ്പോൾ റിട്ടയേഡ് ഹെഡ്മിസ്ട്രസ്സ് തങ്കമ്മ ടീച്ചർ ഗീതയോടു ചോദിച്ചു.വീട്ടുമുറ്റത്തും വളപ്പിലുമൊക്കെ എവ്ട്യാ ശാസ്ത്രം?കുട്ടികൾ ശാസ്ത്രം പഠിക്കുന്നത് സ്കൂളിൽ നിന്നും കോളേജിൽ നിന്നുമല്ലേ.” നമുക്കൊക്കെയുള്ള ധാരണയിതാണ്. വീട്ടുമുറ്റവും വളപ്പും തൊടിയുമൊക്കെ കണ്ടു വളരുന്ന ഗ്രാമത്തിലെ കുട്ടികളും“ പുസ്തകത്തിലടച്ച “ ശാസ്ത്രം മാത്രം പഠിക്കാൻ വിധിക്കപ്പെട്ട് നഗരത്തിലെ ഫ്ലാറ്റുകളിൽ താമസിക്കുന്ന കുട്ടികളെ അനുകരിക്കേണ്ടതുണ്ടോ ? എന്ന ഒരു ചോദ്യം ഗ്രന്ഥകർത്താവ് ചോദിക്കുന്നു.

‘വീട്ടുമുറ്റത്തെ ശാസ്ത്രം’ എന്ന പുസ്തകത്തിലൂടെ നാം പരിചയപ്പെടുന്ന അപ്പുവും അമ്പിളിയും പുസ്തകത്തിൽ നോക്കി ശാസ്ത്രം പഠിച്ചിരുന്നവരാണ്. കുട്ടികളുടെ പങ്കാളിത്തമില്ലാതെ നടക്കുന്ന ആ നിർബന്ധിത പഠനം അവരെ പിടിവാശിക്കാരാക്കുന്നു.

ജോലിസ്ഥലത്തുനിന്ന് അച്ഛൻ വന്നപ്പോൾ കൊണ്ടു വന്നിരുന്ന 50 പുസ്തകങ്ങൾ അവർ രണ്ടു പേരും

പങ്കിട്ടെടുക്കുന്നു.എന്നാൽ വീട്ടുമുറ്റത്തെ ശാസ്ത്രം എന്ന പുസ്തകം രണ്ടാൾക്കും ഇഷ്ടമാകുന്നില്ല.

പുസ്തകം കുട്ടികൾ വായിച്ചു എന്നുറപ്പുവരുത്താൻ കുറിപ്പുകൾതയ്യാറക്കാൻ അച്ചൻഅവരൊടാവശ്യപ്പെടുന്നു.നല്ല കുറിപ്പു തയ്യാറാക്കുന്നവർക്ക് സമ്മാനവും വാഗ്ദാനം ചെയ്യുന്നു.

മദ്ധ്യവേനൽ അവധിക്കാലമായപ്പോൾ കുട്ടികളുടെ വികൃതി കൊണ്ട് സഹികെട്ടഅദ്ധ്യാപിക ആയ അമ്മ കുട്ടികളെ വെക്കേഷൻ ക്ലാസ്സിൽ ചേർക്കാൻ അച്ഛനോടു പറയുന്നു. ഒഴിവുകാലം കളിക്കാ‍നുള്ളതാണ് എന്ന അഭിപ്രായക്കാരനായ അച്ഛനും കുട്ടികളുടെ വികൃതികൾ അതിരു കടക്കുന്നു എന്നു ബോദ്ധ്യമായപ്പോൾ കുട്ടികളുടെ അഭിപ്രായം ചോദിച്ചിട്ട് വെക്കേഷൻ ക്ലാസ്സിന്റെ കാര്യം തീരുമാനിക്കാമെന്നു പറയുന്നു. കുട്ടികളുടെ അഭിപ്രായം എതിരായപ്പോൾ നിർബന്ധിച്ച് അവരെ ട്യൂഷൻ ക്ലാസ്സിൽ ചേർക്കാൻ തീരുമാനിക്കുന്നു.എല്ലാം കേട്ടു കൊണ്ടു നിന്നിരുന്ന അയൽ വാസിയായ ഗീത എന്ന പെൺകുട്ടി അവരുടെ കാര്യം ഏറ്റെടുത്തോളാമെന്നു സമ്മതിക്കുന്നു.

അടുത്ത ദിവസം തന്റെ വീട്ടിലെത്തിയ അപ്പുവിന്റെയും അമ്പിളിയുടെയും പെരുമാറ്റത്തിലെ മാറ്റം ഗീതയെ അമ്പരപ്പിക്കുന്നു.മന:ശാസ്ത്രപരമായ സമീപനത്തിലൂടെ ഗീത അവരെ ക്ഷമാശീലമുള്ള നല്ല കുട്ടികളാക്കി മാറ്റുന്നു. “അദ്ധ്യാപകരുടെ പങ്കു കുറയുമ്പോൾ കുട്ടികളുടെ പങ്കു കൂടുന്നു “എന്ന പാഠം +2 വിദ്യാർത്ഥിനിയായ ഗീതയിൽ നിന്ന് അദ്ധ്യാപികയായ അമ്മ പഠിക്കുന്നു.അച്ഛൻ കൊണ്ടുവന്ന പുസ്തകങ്ങൾ വായിച്ച് തയ്യാറാക്കിയ കുറിപ്പിൽ അമ്പിളി തയ്യാറാക്കിയകുറിപ്പ് മികച്ചതായി തിരഞ്ഞെടുക്കുന്നു.അപ്പോഴും വീട്ടുമുറ്റത്തെ ശാസ്ത്രം എന്ന പുസ്തകം വായിക്കപ്പെടാതെ കിടക്കുകയായിരുന്നു.ഇനിയും പുസ്തകങ്ങൾ കിട്ടണമെങ്കിൽ ആ പുസ്തകം കൂടി വായിക്കണമെന്ന് അച്ഛൻ ആവശ്യപ്പെടുന്നു.

വീട്ടുമുറ്റത്തെശാസ്ത്രം എന്നപുസ്തകം എങ്ങനെ വായിക്കണമെന്ന് ഗീത അവർക്കു പറഞ്ഞു കൊടുക്കുന്നു. ശാസ്ത്ര പഠനം വെറും വായനയിലൂടെ മാ‍ത്രം ആവരുതെന്നും പുസ്തകത്തിൽ

പറഞ്ഞിരിക്കുന്ന പ്രവർത്തനങ്ങൾ ക്ഷമയോടെ ചെയ്യണമെന്നും ഗീത അവരെ പറഞ്ഞു മനസ്സിലാക്കുന്നു. ഗീതയുടെ സഹായത്തോടെ

തങ്ങളുടെ ചുറ്റുപാടുമുള്ള ആവാസവ്യവസ്ഥ അവർ മനസ്സിലാക്കുന്നു. പ്രവർത്തനങ്ങളിലൂടെയുള്ള പഠനം

അവർക്ക് രസകരമായിത്തീരുന്നു.ചുറ്റുപാടുകളെ സൂക്ഷ്മമായിനിരീക്ഷിക്കാനും കണ്ടെത്തലുകൾ

രേഖപ്പെടുത്തി വയ്ക്കാനുമുള്ള കഴിവുകൾ അവർ നേടുന്നു. ഈ പുസ്തകം വായിക്കുമ്പോഴാണ്

നാം നമ്മുടെ ചുറ്റുപാടുകളെപ്പറ്റി എത്രമാത്രം അജ്ഞരാണെന്നു ബോദ്ധ്യമാകുന്നത്.നമ്മുടെ വീട്ടുമുറ്റത്തു

വളരുന്ന 10ഔഷധസസ്യങ്ങളുടെ പേരും അവയുടെ ഔഷധഗുണങ്ങളും നമ്മിൽ എത്രപേർക്കറിയാം?.

നമ്മുടെ തൊടിയിൽ വിരുന്നുവരുന്ന പക്ഷികളേക്കുറിച്ച് നാം ചിന്തിക്കാറുണ്ടോ?ഈ പുസ്തകം അതിനൊക്കെ പ്രേരകമകും.ഏതാനും ചില പക്ഷികളുടെയും ഔഷധസസ്യങ്ങളുടെയും ചിത്രങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ പുസ്തകത്തിലൂടെ കുട്ടികൾക്ക് വിലപ്പെട്ട പല വിവരങ്ങളും ലഭിക്കുന്നു.കുട്ടികളിൽ പരിസ്ഥിതിയെക്കുറിച്ച് ശരിയായ അവബോധം വളർത്തിയെടുക്കുന്നതിൽ ഈ പുസ്തകം വളരെയധികം സഹായിക്കുന്നു. കുട്ടി ആദ്യമായി ശാസ്ത്രം ഗ്രഹിക്കുന്നതും,ഗ്രഹിക്കേണ്ടതും പുസ്തകത്തിൽ നിന്നൊ ക്ലാസ്സ് മുറിയിൽ നിന്നോ അല്ല.പ്രകൃതിയിൽ നിന്നാണ് എല്ലാ‍ശാസ്ത്രങ്ങളും ഫലത്തിൽ പ്രകൃതിയെക്കുറിച്ചുള്ള പഠനമാണെന്നുമുള്ള അറിവാണ് ഈ പുസ്തകം നമുക്കു നൽകുന്നത്.

ഭാഷയുടെ ലാളിത്യവും അവതരണശൈലിയിലെ പുതുമയും ഈ പുസ്തകത്തെകുട്ടികൾക്ക് പ്രിയങ്കരമാക്കുമെന്നതിൽ തർക്കമില്ല.